Friday, April 8, 2011

വോട്ട് വിചാരങ്ങള്‍

ഏഴാം തിയതി രാത്രി പീപ്പിള്‍ വാര്‍ത്ത. റൌഫിന്റെ പുതിയ പത്രസമ്മേളനത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വിളിച്ചിട്ട്‌ ലീഗ്‌ നേതാക്കളൊന്നും വന്നില്ലെന്ന്‌ അവതാരകന്‍. പിന്നീട്‌ കുഞ്ഞാലിക്കുട്ടി ക്യാമറക്കു മുന്നില്‍. പ്രചാരണസ്ഥലത്തുനിന്നു പിടികൂടിയതാണ്‌. 'തെരഞ്ഞെടുപ്പിന്നു തൊട്ടുമുമ്പ്‌ ഓരോ വിവാദങ്ങളുണ്ടാക്കാനുള്ള നിങ്ങടെ ഓരോ സൂത്രങ്ങളല്ലേയിതൊക്കെ.അതു നമ്മക്കു മനസ്സിലായി. ഒരു പ്രതികരണത്തിനും നമ്മളെ കിട്ടില്ല. ഇനി പ്രവര്‍ത്തനം മാത്രമേയുള്ളൂ'. പണ്ട്‌ 'ഒണ്‍ളി ഐ ടി, ഒണ്‍ളി ഐ ടി' എന്നു ക്ഷോഭിച്ചുകൊണ്ട്‌ കോളര്‍ മൈക്ക്‌ വലിച്ചെടുത്തെറിഞ്ഞ കുഞ്ഞാലിക്കുട്ടിയെ പിറ്റേയാഴ്ച ലോകം മുഴുവന്‍ കാണിച്ചുകൊടുത്തു, എന്‍ ടി വിയുടെ 'അണിയറ'. ഇന്നത്തെ കുഞ്ഞാലിക്കുട്ടി എത്ര മാറിയിരിക്കുന്നു. ടെലിവിഷന്റെ യുക്തി മോശമില്ലാതെ അറിയാം. ഇത്‌ വേണ്ടത്ര അറിയാത്തത്‌ ഇപ്പോഴും ഇടതുപക്ഷത്തിനാണെന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ ഓരോ ദിവസവും ഓരോ നേതാവു വീതം പി ശശി വിഷയത്തില്‍ പത്രക്കാര്‍ക്കു തല വച്ചുകൊടുക്കുന്നത്‌. പാര്‍ടി അഖിലേന്ത്യാ സെക്രടറിയും സംസ്ഥാന സെക്രടറിയും വിശദീകരിച്ച കാര്യത്തില്‍ ഓരോ ദിവസവും പത്രക്കാരുടെ ചോദ്യങ്ങള്‍ ഓരോരുത്തരോട്‌. എന്തെങ്കിലും മറുപടി ഉറപ്പ്‌. എല്ലാ ദിവസവും വാര്‍ത്തയില്‍നിറഞ്ഞ്‌ അങ്ങനെ പി ശശി സമകാലികകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമായി മാറി.
ഇടതുനേതാക്കള്‍ക്ക്‌ സംഗതി പിടികിട്ടിയിട്ടില്ല.
ഇടതുമുന്നണി അധികാരത്തില്‍ വന്നില്ലെങ്കില്‍ നാടുവിടേണ്ടിവന്നേക്കും എന്നു ന്യായമായും ഭയക്കേണ്ട ചില ചാനലുകളിലെ പത്രപ്രവര്‍ത്തകര്‍ ഇടതിനോടുള്ള സ്നേഹാധിക്യത്താല്‍ വി എസ്സിന്റെ എല്ലാ പ്രസംഗവും കവര്‍ ചെയ്യുന്നു. പെണ്‍ വാണിഭഡയലോഗ്‌ മുടങ്ങാതെ കേള്‍പ്പിച്ച്‌ ജനത്തെ മടുപ്പിക്കുന്നു. ഓരോ ദിവസവും ഓരോ സി പി എം നേതാവിനെക്കണ്ടെത്തി പി ശശിയെപ്പറ്റി ചോദിക്കുന്നു. ഇത്തരം സഹായക്കാര്‍ ഇനിയെങ്കിലും ഇതു ചെയ്യാതിരിക്കുക. ചെയ്യേണ്ടത്‌ ഇതുമാത്രം- യു ഡി എഫിന്റെ ഒരുപാട്‌ സ്ഥാനാര്‍ഥികള്‍ക്ക്‌ പ്രശസ്തിയുടെ ആവശ്യമുണ്ട്‌. അവരുടെ പിന്നാലെ നടന്ന്‌ അവരുടെ പ്രസംഗങ്ങളും ലോകത്തിലെ സകല പ്രശ്നങ്ങളെക്കുറിച്ചുമുള്ള അവരുടെ അഭിപ്രായങ്ങളും പരിഹാരനിര്‍ദ്ദേശങ്ങളും ഒരു മേമ്പൊടിയും ചേര്‍ക്കാതെ അതിവിശദമായി ചുമ്മാ റിപ്പോട്ട്‌ ചെയ്താല്‍ മാത്രം മതി. എവിടെ കെ ടി ബെന്നി, കുഞ്ഞാലിക്കുട്ടി, കെ അച്യുതന്‍ മുതല്‍പേര്‍... ടി എം ജേക്കബും പി ജെ ജോസഫുമെല്ലാം ഈ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ടെന്നു തന്നെ ജനം മറന്ന മട്ടായി. അവര്‍ക്കും കൊടുക്കൂ അല്‍പം പ്രൈംടൈം ചാനലിടം. ബാക്കി വീട്ടിലിരിക്കുന്ന വോട്ടര്‍മാര്‍ നോക്കിക്കൊള്ളും. ഒന്നുമല്ലെങ്കില്‍ കൈരളിക്കെങ്കിലും ചെയ്യാമല്ലോ ഇതൊക്കെ. ഏറ്റവും ചുങ്ങിയ പക്ഷം ആ ബെന്നിയെങ്കിലും നമ്മുടെ നാടിനേക്കുറിച്ചൊക്കെ എന്തു പറയുന്നു എന്നു ജനങ്ങളറിയണ്ടേ? അതോ നേഗറ്റീവു വോട്ടൊന്നും വേണ്ടെന്നാണോ? ഏതായാലും ടെലിവിഷന്‍ വഴി പോസിറ്റീവ്‌ വോട്ട്‌ ഉണ്ടാക്കിയെടുക്കാം എന്നു കരുതണ്ട. ഒരു മണ്ഡലത്തിലെ തെറ്റായ സ്ഥാനാര്‍ഥി അതേ മുന്നണിയുടെ മറ്റു പല മണ്ഡലങ്ങളിലെ ശരിയായ സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ കാരണമാകും. 2004-ലെ പാര്‍ലമന്റ് തെരഞ്ഞെടുപ്പില്‍ പദ്മജ വേണുഗോപാലിന്റെ ടെലിവിഷന്‍ പ്രകടനം കോണ്‍ഗ്രസ്സിന്റെ എത്ര സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാനാണ്‌ സഹായിച്ചത്‌..

No comments: